കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. സീനിയർ എംപി കാകോലി ഘോഷ് ദസ്തിഗർ എല്ലാ പാർട്ടി പദവകളും രാജിവച്ചു.
ബരാസത്തിൽനിന്ന് നാലു തവണ ലോക്സഭാംഗമായ ദസ്തിഗർ തൃണമൂൽ വനിതാ വിഭാഗം ദേശീയ അധ്യക്ഷയാണ്. അതേസമയം, ദസ്തിഗർ ലോക്സഭാംഗത്വം രാജിവച്ചിട്ടില്ല. സാധാരണ പാർട്ടി പ്രവർത്തകയായി തുടരുമെന്ന് ഇവർ അറിയിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സുവേന്ദു അധികാരി വിളിച്ചുചേർത്ത യോഗത്തിൽ ദസ്തിഗറും ആറ് തൃണമൂൽ എംഎൽഎമാരും പങ്കെടുത്തിരുന്നു.
തൃണമൂലിന്റെ പ്രചാരണതന്ത്രങ്ങളെ കാകോലി ഘോഷ് ദസ്തിഗർ രൂക്ഷമായി വിമർശിച്ചിരുന്നു. ഐ-പാക് പോലുള്ള തെരഞ്ഞെടുപ്പ് തന്ത്രജ്ഞർക്കെതിരേയും ദസ്തിഗർ രൂക്ഷ വിമർശനമുയർത്തി.
ഇതിനിടെ, 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ബിജെപിയിൽ ചേരാൻ തയാറെടുത്തിരിക്കുകയാണെന്ന് ബിജെപി എംപി സൗമിത്ര ഖാൻ അവകാശപ്പെട്ടു. ഖാന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ എംപി സൗഗത റോയി പറഞ്ഞു.